ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജിഎസ്ടി, കാർഷിക നിയമങ്ങൾ, കർണാടകയിലെ ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ,സിസോദിയയുടെ അറസ്റ്റ്  ഉൾപ്പെടെയുള്ള വിഷയങ്ങൾ  മോദിക്കെതിരെ കെജ്‌രിവാൾ ആയുധമാക്കി. ന്യൂ ഡൽഹിയിലെ ജന്തർമന്തറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

“രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമില്ലാത്തതിൽ ഞാൻ ആശങ്കാകുലനാണ്. അദ്ദേഹത്തെ ആർക്കും കബളിപ്പിക്കാൻ കഴിയും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയുടെ ആവശ്യമില്ലേ എന്നതാണ് എന്റെ ചോദ്യം. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കെട്ടിപ്പടുക്കാൻ സഹായിക്കാനാകുമോ?”- കെജ്‌രിവാൾ പറഞ്ഞു.

“75 വർഷത്തിന് ശേഷം ഡൽഹിയുടെ രാഷ്ട്രീയ ചരിത്രത്തിൽ വിദ്യാഭ്യാസ മേഖലക്ക് പുനരുജ്ജീവനം നല്കാൻ  മനീഷ് സിസോദിയക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്കൂളുകളെ തോൽപ്പിക്കാൻ സർക്കാർ സ്കൂളിന് കഴിഞ്ഞു. അദ്ദേഹത്തെ ലക്ഷക്കണക്കിന് രക്ഷിതാക്കൾ ബഹുമാനിക്കുന്നു, പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ‘എനിക്ക് മനീഷ് സിസോദിയയെ തരൂ, ഞാൻ അദ്ദേഹത്തെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കും’ എന്ന് അദ്ദേഹം പറയുമായിരുന്നു.” – കെജ്‌രിവാൾ പറഞ്ഞു. മനീഷ് സിസോദിയയെ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിനോട് ഉപമിച്ച കെജ്‌രിവാൾ സിസോദിയയെ തൂക്കിലേറ്റാൻ ഉത്തരവിട്ടാൽ അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

“അവർ കർഷകർക്കെതിരെ നിയമം കൊണ്ടുവന്നു. കർഷകർ രക്തസാക്ഷികളായതിനെത്തുടർന്ന് നിയമം പിൻവലിച്ചു. പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരുന്നെങ്കിൽ, നിയമം കർഷകർക്ക് എതിരാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു.” എഎപിയുടെ ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ പോസ്റ്ററുകളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെക്കുറിച്ച് സംസാരിച്ച അരവിന്ദ് കെജ്‌രിവാൾ “രാജ്യത്ത്  സ്ത്രീകൾക്കെതിരെ നേരിടുന്ന അതിക്രമങ്ങൾക്ക് ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യുന്നത് കാണാറില്ല. എന്നാൽ ഒരു പോസ്റ്ററിന് വേണ്ടി 24 മണിക്കൂറിനുള്ളിൽ 138 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.”കെജ്‌രിവാൾ പറഞ്ഞു

പ്രധാനമന്ത്രി ശരിയായി ഉറങ്ങുന്നില്ല, അദ്ദേഹം ദിവസം മുഴുവൻ പ്രകോപിതനാണ്. പ്രധാനമന്ത്രി ചിരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും ദൈവം നമ്മുടെ പ്രധാനമന്ത്രിയെ അനുഗ്രഹിക്കട്ടെയെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.