സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടി കിടക്കുന്നത് 7,89,623 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 7,89,623 ഫയലുകളാണ് കെട്ടികിടക്കുന്നതെന്നു മന്ത്രിസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റേയും, മന്ത്രിമാരായ എം.ബി രാജേഷ്. ശശീന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരുടെ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടികിടക്കുന്നത്.

സെക്രട്ടേറിയേറ്റില്‍ മാത്രം 93014 ഫയലുകളാണ് കെട്ടികിടക്കുന്നത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തദ്ദേശസ്വയംഭരണ വകുപ്പിലാണ്. 2,51,769 ഫയലുകളാണ് തദ്ദേശസ്വയംഭരണ വകുപ്പില്‍ കെട്ടികിടക്കുന്നത്. വനം വകുപ്പില്‍ 1,73,478 ഫയലുകള്‍ കെട്ടികിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകള്‍ കെട്ടികിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44,437 ഫയലുകളാണ് ഇവിടെ കെട്ടികിടക്കുന്നത്.
41,007 ഫയലുകള്‍ വിദ്യാഭ്യാസ വകുപ്പിലും, 38,888 ഫയലുകള്‍ റവന്യൂ വകുപ്പിലും, 34,796 ഫയലുകള്‍ ഭക്ഷ്യ വകുപ്പിലും, 20,205 ഫയലുകള്‍ ആരോഗ്യ വകുപ്പിലും കെട്ടികിടക്കുന്നു.

ഓരോ ഫയലും ഓരോ ജീവിതമാണെന്നു സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മിപ്പിച്ചുകൊണ്ടു അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചത്. ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ചു സെക്രട്ടേറിയേറ്റില്‍ മാത്രം 93,014 തീര്‍പ്പാക്കാത്ത ഫയലുകള്‍ ഉണ്ട്.