തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തർ സംസ്ഥാനയാത്രകൾക്ക് നിരക്ക് കുത്തനെ വർധിപ്പിച്ച് വിമാന കമ്പനികളും ബസുടമകളും. ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് യാത്ര ബുക്കുചെയ്യുന്നവരിൽ നിന്നും ഇവർ ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മനസിലാക്കിയാണ് ഈ മുതലെടുപ്പ്. 

അഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കണോമി ക്ലാസില്‍  മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന  ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രക്ക് ആവശ്യക്കാര്‍ ഏറുന്നതാണ് മൂലമാണ് വിമാന കമ്പനികളുടെ ഈ കൊള്ള.

ഈ അവസ്ഥയിൽ വിമാനയാത്ര വേണ്ടെന്നു വച്ച് ബസിനെ ആശ്രയിക്കാം എന്നാൽ   അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളിലും അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള  ടിക്കറ്റുകള്‍  മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി  വർദ്ധിച്ചിരിക്കുന്നു.ക്രിസ്തുമസ്  അടുക്കുന്നതോടെ ഇത് പിന്നേയും വര്‍ദ്ധിപ്പിക്കും.ഈ കൊള്ളക്ക് വേണ്ടി  പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോള്‍ ബുക്കു ചെയ്യാൻ കഴിയുന്നില്ല എന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളയിൽ വലയുന്നത്. ഇത് ഈ ഒരു അവധിക്കാലത്തെ മാത്രം പ്രശ്നമല്ല.എല്ലാ അവധിക്കാലത്തും ഈ കൊള്ള പതിവായിരിക്കുകയാണ്