തല്‍ഹാസെ: കോവിഡ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്ന ഫ്ളോറിഡ സംസ്ഥാനത്ത് വെയര്‍ഹൗസില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നു മാസം കൂടി ഉപയോഗിക്കാന്‍ അനുമതിയായതായി ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബറില്‍ കാലാവധി അവസാനിച്ച ഒരു മില്യണ്‍ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 26 നും 30 നും കാലാവധി അവസാനിച്ച കിറ്റുകള്‍ വെയര്‍ ഹൗസില്‍നിന്നും എമര്‍ജന്‍സി മാനേജ്മെന്‍റ് ഓഫീസ്, കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ, പബ്ലിക് സേഫ്റ്റി ഏജന്‍സീസ്, ആശുപത്രികള്‍, ലോംഗ് ടേം കെയര്‍ ഫെസിലിറ്റീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് അയച്ചിരിക്കുന്നത്.

2021 ല്‍ ലഭിച്ച കിറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറവായിരുന്നതിനാല്‍ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലാണ്.
അതിനാലാ‌ണ് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബുധനാഴ്ച മാത്രം ഫ്ളോറിഡയില്‍ 71742 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. മഹാമാരിക്കുശേഷം ഫ്ളോറഡയില്‍ ഇതുവരെ 48,78524 പോസിറ്റീവ് കേസുകളും 62,819 മരണവും സ്ഥിരീകരിച്ചു.