തിരുവനന്തപുരം : ചട്ടപ്രകാരം കേരളത്തില്‍ ജനപ്രതിനിധിക്ക് പൊലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണ്. ചട്ടം ഇതാണെങ്കിലും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പൊലീസ് സല്യൂട്ട് നല്‍കുന്നത് കീഴ്‌വഴക്കമാണ്. അതേസമയം, യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നത് ചട്ടലംഘനവുമാണ്. കരിപ്പൂര്‍ വിമാനാപകട സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ പൊലീസ് സല്യൂട്ട് ചെയ്തത് വിവാദമായിരുന്നു.

നിയമസഭയില്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡിലെ പൊലീസുകാര്‍ എം.എല്‍.എമാരെ സല്യൂട്ട് ചെയ്തിരിക്കണം. പാര്‍ലമെന്റില്‍ എം.പിമാര്‍ക്കും സല്യൂട്ട് നിര്‍ബന്ധമാണ്. സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും മാത്രമേ സഭയ്ക്ക് പുറയ്ക്ക് സല്യൂട്ട് നല്‍കേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സഭാസമിതികളില്‍ പങ്കെടുക്കുന്ന പൊലീസുദ്യോഗസ്ഥര്‍ സാമാജികരെ സല്യൂട്ട് അടിക്കണം.

കളക്ടര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് ദിവസത്തില്‍ ആദ്യം കാണുമ്ബോള്‍ മാത്രവും സെഷന്‍സ് ജഡ്ജിമാര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മാത്രവുമാണ് സല്യൂട്ട്. സാക്ഷിക്കൂട്ടില്‍ കയറുന്ന പൊലീസുകാരെല്ലാം ന്യായാധിപനെ സല്യൂട്ട് ചെയ്യണം. പല റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന് മാത്രം മതി സല്യൂട്ട്. സല്യൂട്ട് ചെയ്യാത്ത പൊലീസുകാര്‍ക്ക് തീവ്രപരിശീലനം, ക്ലാസ് എന്നിവയാണ് ശിക്ഷ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, മന്ത്രിമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി – ഹൈക്കോടതി ജഡ്ജിമാര്‍, ജില്ലാ പൊലീസ് മേധാവി, കളക്ടര്‍, എസ്.പിമാര്‍, യൂണിറ്റ് കമന്‍ഡാന്റ്, സൈന്യത്തിലെ ഫീല്‍ഡ് ഓഫീസര്‍, അഡ്വക്കേറ്റ് ജനറല്‍, മജിസ്ട്രേറ്റുമാ‌ര്‍, സേനകളിലെ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കു പുറമെ മൃതദേഹങ്ങള്‍ക്കുമാണ് ചട്ടപ്രകാരം സല്യൂട്ടിന് അര്‍ഹത. അഡി.എസ്.ഐ മുതല്‍ ഡി.ജി.പി വരെയുള്ള പൊലീസുദ്യോഗസ്ഥരെല്ലാം സല്യൂട്ടിന് അര്‍ഹരാണ്. സല്യൂട്ട് സ്വീകരിച്ചാല്‍ പോരാ, തിരിച്ചും നല്‍കണം. യൂണിഫോമിലല്ലെങ്കില്‍ അറ്റന്‍ഷനായി ആദരവ് നല്‍കണം.