മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിലെ 60 ശതമാനത്തോളം മന്ത്രിമാരും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിയും എന്‍സിപി നേതാവുമായ ഛാഗന്‍ ബുജ്പാലിനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച വിവരം അദ്ദേഹം തന്നെയായിരുന്നു ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ 43 മന്ത്രിമാരില്‍ 26 പേര്‍ക്കും കൊവിഡ് ബാധിക്കുകയുണ്ടായി.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം അഞ്ചോളം മന്ത്രിമാര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഭക്ഷ്യവകുപ്പ് മന്ത്രി ഡോ. രാജേന്ദ്ര ഷിങ്നെ, ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് എന്നിവര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. വിദ്യാഭ്യാസ സഹമന്ത്രി ഓംപ്രകാശ് എന്ന ബച്ചു കടുവിന് രണ്ടാം തവണയാണ് കൊവിഡ് പോസിറ്റീവാകുന്നത്.
ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച മന്ത്രിമാരില്‍ ഏഴ് പേര്‍ കോണ്‍ഗ്രസില്‍ നിന്നും, അഞ്ച് പേര്‍ ശിവസേനയില്‍ നിന്നും ഒരു സ്വതന്ത്ര മന്ത്രിക്കുമാണ് രോഗം പോസിറ്റാവായിരിക്കുന്നത്. ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്, ഭവന മന്ത്രി ജിതേന്ദ്ര അവഹാദ്, സാമൂഹ്യനീതി മന്ത്രി ധനഞ്ജയ് മുണ്ടെ, തൊഴില്‍ മന്ത്രി ദിലീപ് വാല്‍സ് പാട്ടീല്‍, എഫ്ഡിഎ മന്ത്രി രാജേന്ദ്ര ഷിങ്നെ, ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്രിഫ്, സഹകരണ മന്ത്രി ബാലസഹേബ് പാട്ടീല്‍, മോസ് സഞ്ജക് ബട്ടാന്‍സ് ടാന്‍പുര്‍ എന്നിവര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ രാഷ്ട്രീയ സമൂഹിക ഒത്തുചേരലുകള്‍ക്ക് പൂര്‍ണമായും നിരോധനമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതോടെ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ആറായിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 5200 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്