ആലപ്പുഴ : ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി 38,000ത്തോളം പക്ഷികളെ കൊന്നൊടുക്കും. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരിക്കും നടപടി. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയടക്കം കൊല്ലാനാണ് അധികൃതരുടെ തീരുമാനം.

ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക. താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്പിള്‍ അയച്ച്‌ പരിശോധന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചത്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച്‌ മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തുന്നുണ്ട്. ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വില്‍ക്കുന്നതും നിരോധിച്ചു.