തിരുവനന്തപുരം | ബാര്‍കോഴ കേസില്‍ മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ വിജലിന്‍സ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയലുകളെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഗവര്‍ണര്‍ വിജിലന്‍സ് കമ്മീഷണറെ വിളിപ്പിച്ചു.

മുന്‍മന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. അനുമതി നല്‍കുന്നതിന് മുമ്ബ് ഫയലില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത വരുത്തുന്നതിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചത്.
ഇപ്പോള്‍ അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ചയാണ് തിരിച്ചെത്തുന്നത്. ഇതിന് ശേഷം ഗവര്‍ണറെ കാണും. ഈ കൂടിക്കാഴ്ചക്ക് ശേഷമാകും ബാബുവിനും ശിവകുമാറിനുമെതിരായ അന്വേഷണത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുക.