സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ നടന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുംബൈ പൊലീസ്, ബിഹാര്‍ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സുശാന്ത് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസന്‍ വാക്കര്‍ വ്യക്തമാക്കി. അതേസമയം നടി റിയ ചക്രവര്‍ത്തിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ബിഹാര്‍ ഡിജിപി അറിയിച്ചു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം അന്വേഷിക്കേണ്ടത് ബിഹാര്‍ പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. നടന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ട്. സുശാന്തിന്റെ അച്ഛന്‍ കെ കെ സിംഗ് നല്‍കിയ പരാതിയിലാണ് അന്വേഷണം. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതേ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാര്‍ പൊലീസ് തെളിവുകള്‍ ശേഖരിച്ച്‌ വരുന്നതായി ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ അറിയിച്ചു. നടന്റെ മുന്‍ പെണ്‍സുഹൃത്ത് അങ്കിത ലൊഖണ്ഡേ, സഹോദരി മീട്ടു സിംഗ്, സുഹൃത്ത് മഹേഷ് ഷെട്ടി, ഡോ. ചാവ്ഡ, വീട്ടു പാചകക്കാരന്‍ അശോക് കുമാര്‍, ജോലിക്കാരന്‍ നീരജ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. നടി റിയ ചക്രവര്‍ത്തിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഡിജിപി തള്ളി.