ചങ്ങനാശേരി: സംവരണേതര സമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത് അനീതിയാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഈ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് 10 ശതമാനം സംവരണം അനുവദിച്ച്‌ കഴിഞ്ഞ മാര്‍ച്ച്‌ 30ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പ്രവേശന‍ നടപടി ആരംഭിച്ചിട്ടും സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ മാസം 18നു ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്റ് വരുന്നതിന് മുന്‍പ് ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തണം. മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്ബോഴെല്ലാം ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള ഈ അവഗണന ന്യായീകരിക്കാന്‍ കഴിയില്ലെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. അതേസമയം കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നായര്‍ സര്‍വീസ് സൊസൈറ്റി ഹെഡ് ഓഫിസിന് ഈമാസം 9 വരെ അവധിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.