ബെയ്ജിംഗ്: കൊവിഡ് വ്യാപനം തുടങ്ങിയ വുഹാനില്‍ പല തെളിവുകളും നശിപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഡോക്ടര്‍. കൊവിഡ് 19നെക്കുറിച്ച്‌ ആദ്യമായി പഠനം നടത്തിയവരില്‍ ഒരാളായ ക്വോക്ക് യുങ് യുവെന്‍ എന്ന ഡോക്ടറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ തങ്ങള്‍ വുഹാനില്‍ ചെന്നിരുന്നതായും എന്നാല്‍ ഒരു തരത്തിലുള്ള തെളിവുകള്‍ അവിടെ അവശേഷിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഭൗതികമായ തെളിവുകളെല്ലാം പ്രാദേശിക ഭരണകൂടം നശിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ പഠനം നടത്താന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ വുഹാനിലെ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ അവിടെ പ്രത്യേകിച്ച്‌ ഒന്നും കാണാനുണ്ടായിരുന്നില്ല. മാര്‍ക്കറ്റ് നന്നായി വൃത്തിയാക്കിയ നിലയിലായിരുന്നു. വൈറസ് വ്യാപനത്തിന് കാരണമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.