വയനാട്: ജില്ലയില്‍ നിലവിലുള്ള കോവിഡ് ആശുപത്രിക്ക് പുറമെ, രോഗബാധിതരെ ചികിത്സക്കുന്നതിനുള്ള താല്കാലിക ആശുപത്രി സംവിധാനങ്ങളായ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്.എല്‍.ടി.സി) പഞ്ചായത്തുകള്‍ തോറും ആരംഭിക്കുന്നതിന് സംവിധാനങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടല്‍ പ്രകാരം ആഗസ്റ്റ്, സെപ്റ്റബര്‍ മാസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ രോഗ ബാധിതരെ ചികിത്സിക്കുന്നതിന് എഫ്.എല്‍.ടി.സികള്‍ അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കിടക്കകള്‍, മറ്റ് മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഇവിടങ്ങളില്‍ ലഭ്യമാവണം. ഇതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടതിനാല്‍ ചുമതലകള്‍ താഴെ പറയുന്ന പ്രകാരം വിഭജിച്ച്‌ നല്‍കി.

മാനന്തവാടി താലുക്ക്: മുഹമ്മദ് യൂസഫ് ഇ, ഡെ കളക്ടര്‍ (എല്‍.എ), വൈത്തിരി താലുക്ക്: അജീഷ് കെ, ഡെ കളക്ടര്‍ (ഡി.എം). എഫ്.എല്‍.ടി.സികളിലേക്ക് മെഡിക്കല്‍ വസ്തുക്കള്‍ വാങ്ങുന്നതില്‍ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ കല്ലൂര്‍ ഫസിലിറ്റേഷന്‍ സെന്ററില്‍ സേവനമനുഷ്ടിച്ച്‌ വരുന്ന ഡോ. ദാഹര്‍ മുഹമ്മദ്, ഡോ. മുഹമ്മദ് അസ്ലം എന്നിവരുടെ സേവനം ഇതിനായി ലഭ്യമാക്കും.