റിയാദ്: സ്വന്തം ഹോബികള്‍ കണ്ടെത്താനും ആസ്വദിക്കാനും അവസരം നല്‍കുന്ന സൗദി അറേബ്യയിലെ ഹോബി ക്ലബ്ബുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വിവിധ ജനവിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ആളുകള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങളും അവസരങ്ങളും കണ്ടെത്താനും അവസരം നല്‍കുന്നതാണ് ഹോബി ക്ലബ്ബുകള്‍. 2022 ഒക്ടോബറില്‍ സൗദി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ഭാഗമായി ഹവി സംരംഭം ആരംഭിച്ചതിനുശേഷം, രാജ്യത്തിലെ 50 നഗരങ്ങളിലും പ്രവിശ്യകളിലുമായി 446 ഹോബി ക്ലബ്ബുകള്‍ നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

മണ്‍പാത്ര നിര്‍മ്മാണം, ഫാഷന്‍, അമൂല്യവും അപൂര്‍വവുമായ വസ്തുക്കളുടെ ശേഖരണം തുടങ്ങി കരകൗശലത്തൊഴിലുകള്‍, പൊതു സംസാരം, വായന തുടങ്ങിയ വരെ, ആളുകള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സമാന ചിന്താഗതിക്കാരായ വ്യക്തികളെ കണ്ടുമുട്ടുന്നതിനുമുള്ള പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് രാജ്യത്തെ ഹോബി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി രാജ്യത്തുടനീളമുള്ള ഹോബി ക്ലബ്ബുകളുടെയും അമേച്വര്‍ ക്ലബ്ബുകളുടെയും സഹകരണത്തോടെ ഹവി പ്ലാറ്റ്‌ഫോം സംഘടിപ്പിച്ച വിവിധ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും ഒത്തുചേരലുകളിലും എല്ലാ പ്രായത്തിലുള്ള നിരവധി ആളുകളാണ് പങ്കെടുത്തത്.

ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെന്ററുമായി ബന്ധപ്പെട്ടാണ് ഹോബി ക്ലബ്ബുകളില്‍ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത്. 2030-ഓടെ രാജ്യത്ത് 6,000 അമച്വര്‍ ക്ലബ്ബുകളെ രജിസ്റ്റര്‍ ചെയ്യിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹവി പോര്‍ട്ടലും അമേച്വര്‍ ക്ലബ്ബുകളും അവരുടെ അംഗങ്ങളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിന് ഹോബി ക്ലബ്ബുകളിലെ ഈ ഒത്തുചേരലുകള്‍ പ്രധാന പങ്ക് വഹിക്കുന്നതായി ക്വാളിറ്റി ലൈഫ് പ്രോഗ്രാം സെന്റര്‍ സിഇഒ ഖാലിദ് അല്‍ബേക്കര്‍ പറഞ്ഞു. ഇതിലൂടെ ആളുകള്‍ക്ക് അവരുടെ ഹോബികള്‍ പരിശീലിക്കാന്‍ കഴിയുന്ന രസകരവും ആകര്‍ഷകവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദിയിലെ ഭരണ നേതൃത്വം ഹോബി മേഖലയ്ക്ക് വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ടെന്നും സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ലഭിക്ക്‌നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നേട്ടമുണ്ടാക്കാനും പ്രയോജനപ്പെടുത്താനും ശ്രമിക്കുന്ന ഒരു സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഹോബി മേഖല. അതുപോലെ തന്നെ ഇഷ്ടപ്പെട്ട ഹോബികള്‍ പരിശീലിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങളാണ് പ്രകടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹോബി ക്ലബ്ബുകളിലൂടെ സൗദി കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഹവി സംരംഭം. ഏത് പ്രായക്കാര്‍ക്കും ലിംഗഭേദമന്യേ തങ്ങളുടെ ഹോബികള്‍ ആസ്വദിക്കാനും വികസിപ്പിക്കാനും ഇതിനു കീഴിലുള്ള ഹോബി ക്ലബ്ബുകള്‍ വഴി സാധിക്കും. വിദ്യാഭ്യാസം, പരിസ്ഥിതി, ജലം, കൃഷി, കായികം, മുനിസിപ്പാലിറ്റി, ഗ്രാമീണ കാര്യങ്ങളും ഭവനവും തുടങ്ങിയ മന്ത്രാലയങ്ങളും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ, ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി, പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി എന്നിവയും ഉള്‍പ്പെടെ 12 പങ്കാളികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹവി പ്ലാറ്റ്‌ഫോം. കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുകയും ഹോബികളെ ചുറ്റിപ്പറ്റിയുള്ള ഒരു ദേശീയ ശൃംഖല സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഹവിയുടെ പ്രധാന ലക്ഷ്യം.