ദ്ദ: രാജ്യത്ത് മയക്കുമരുന്ന് വില്‍പ്പനക്കാരെയും വിതരണക്കാരെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധനകളുമായി സൗദി അധികൃതര്‍. ഇന്നലെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടന്ന റെയിഡുകളില്‍ മയക്കു മരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ട ഏതാനും പേരെ പോലിസ് അറസ്റ്റ് ചെയ്തു. മെത്താംഫെറ്റാമൈന്‍ മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ചതിന് രണ്ടു പേരാണ് ജിദ്ദയില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ (ജിഡിഎന്‍സി) ഉദ്യോഗസ്ഥരുടെ പിടിയിലായത്. 2.6 കിലോഗ്രാം മയക്കുമരുന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഹഫ്ര്‍ അല്‍ബത്തീന്‍ പ്രവിശ്യയില്‍, മെത്താംഫെറ്റാമൈന്‍ വില്‍ക്കാന്‍ ശ്രമിച്ച മറ്റൊരു പാകിസ്ഥാന്‍ സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫര്‍ ചെയ്തതായും പോലിസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ അധികൃതര്‍ റിയാദില്‍ നടത്തിയ പരിശോധനയില്‍ 133,008 ആംഫെറ്റാമിന്‍ ഗുളികകള്‍, ഹാഷിഷ് എന്നിവ വില്‍പ്പന നടത്തിയതിന് ഫലസ്തീന്‍, സുഡാന്‍ സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിവിധ കള്ളക്കടത്ത് ശ്രമങ്ങളില്‍ പിടിച്ചെടുത്ത ഗുളികകളുടെ ഏകദേശ മൂല്യം 7.8 മില്യണ്‍ ഡോളര്‍ മുതല്‍ 19.5 മില്യണ്‍ ഡോളര്‍ വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ, സൗദി അറേബ്യയിലെ അഞ്ച് സ്ഥലങ്ങളില്‍ നിന്ന് ചൊവ്വാഴ്ച വന്‍ മയക്കുമരുന്ന് ശേഖരം അധികൃതര്‍ പിടികൂടി. അസീര്‍ മേഖല, ജസാന്‍, ദുബ തുറമുഖം, അല്‍ ഹദീത, റിയാദ് എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. 651,909 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള മൂന്ന് ശ്രമങ്ങള്‍ കണ്ടെത്തി തടഞ്ഞതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ദുബ തുറമുഖത്തും അല്‍ ഹദീതയിലും മൂന്ന് വ്യത്യസ്ത ശ്രമങ്ങളിലായാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ആദ്യ രണ്ട് ശ്രമങ്ങളില്‍ ചരക്കുകളില്‍ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് ഗുളികകള്‍ കടത്താന്‍ ശ്രിച്ചത്. മറ്റൊരു സംഭവത്തില്‍ ട്രക്കിന്റെ തറയില്‍ ഒളിപ്പിച്ച നിലയില്‍ അധികൃതര്‍ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു.

ഇതിനു പുറമെ, അസീര്‍ മേഖലയിലേക്ക് 100 കിലോ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അതിര്‍ത്തി സൈനികര്‍ തടഞ്ഞതായും സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത കാലത്തായി മയക്കുമരുന്ന് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വരികയായിരുന്നു സൗദി അറേബ്യ. അതിന്റെ ഭാഗമായാണ് പരിശോധനകള്‍ വ്യാപകമാക്കിയത്. മയക്കുമരുന്ന് കടത്തിനും വ്യാപാരത്തിനും എതിരേ രാജ്യം നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുമെന്നും കള്ളക്കടത്തുകാര്‍ക്കോ വ്യാപാരികള്‍ക്കോ രാജ്യത്തിലെ യുവാക്കളെ ലക്ഷ്യം വയ്ക്കുന്നതിനോ രാജ്യ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ നശിപ്പിക്കുന്നതിനോ ഇടം നല്‍കില്ലെന്നും കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു.

സംശയാസ്പദമായ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളോ കസ്റ്റംസ് ലംഘനങ്ങളോ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1910 എന്ന രഹസ്യ ഹോട്ട്ലൈന്‍ നമ്പറിലോ 00966 114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയില്‍ വിലാസത്തിലോ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മക്ക, റിയാദ്, കിഴക്കന്‍ മേഖലകളിലെ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ വില്‍പ്പന സംബന്ധിച്ച എന്തെങ്കിലും വിവരം അറിയിക്കാന്‍ സുരക്ഷാ അധികാരികള്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. അവര്‍ക്ക് 995 എന്ന നമ്പരില്‍ അല്ലെങ്കില്‍ 995@gdnc.gov.sa എന്ന ഇമെയില്‍ വഴിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി ബന്ധപ്പെടാം. കള്ളക്കടത്ത് കുറ്റകൃത്യങ്ങള്‍, പൊതു കസ്റ്റംസ് നിയമങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ലഭിക്കുന്ന വിവരങ്ങള്‍ കര്‍ശനമായ രഹസ്യാത്മകതയോടെയാണ് പരിഗണിക്കുമെന്നും ശരിയായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അതോറിറ്റി വാഗ്ദാനം ചെയ്തു.