കാസർകോട് : വെള്ളരിക്കുണ്ട് താലൂക്കോ? അങ്ങനെ ഒരു താലൂക്ക് കാസർകോട് ഉണ്ടോ എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള റിംഗ് റോഡ് ഫോൺ ഇൻ പരിപാടിയിൽ ആണ് മറുപടിയായി വിചിത്രമായ ചോദ്യം മന്ത്രി ഉന്നയിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി പേരാണ് മന്ത്രിയെ വിമർശിച്ച് പരിഹാസ പോസ്റ്റുകൾ ഇടുന്നത്.

കാസർകോട് കേരളത്തിലാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഉദ്യോഗസ്ഥരെയും ജനങ്ങളെയും കൂട്ടി യോജിപ്പിച്ചു വകുപ്പിനെ കൂടുതൽ ജനകീയമാക്കാനാണ് റിംഗ് റോഡ് പരിപാടി കൊണ്ടുവന്നത്. നേരത്തെ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ ടെലിവിഷൻ ചാനലിൽ നടത്തിയ ഫോണിൽ പരിപാടി അന്ന് ഏറെ ഹിറ്റായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് റിംഗ് റോഡ് പരിപാടി കൊണ്ടുവന്നത്.

കഴിഞ്ഞദിവസം നടന്ന ഈ പരിപാടിക്കിടെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഉണ്ടോ എന്ന സംശയം മന്ത്രിക്ക് ഉണ്ടായത്. 2014 ലാണ് കാസർകോട് ജില്ലയിൽ ഏറ്റവും ഒടുവിലായി വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വരുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആണ് താലൂക്ക് ഉദ്ഘാടനം ചെയ്തത്. നേരത്തെ ഹോസ്ദുർഗ് താലൂക്കിലായിരുന്ന കള്ളാർ, പനത്തടി, ബളാൽ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് പുതിയ താലൂക്ക് രൂപീകരിച്ചത്.