വാഷിങ്ടൺ: രക്ഷിതാക്കൾ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ ഏഴുവയസുകാരൻ വീടിന് തീയിട്ടു. യു.എസിലെ വടക്കുപടിഞ്ഞാറൻ ചാൾസ്റ്റണിലെ ജാക്സൺ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ തീപടർന്നതിന്റെ ചിത്രം പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷിതാക്കൾ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ കുട്ടി വീടിനു തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. അതിന്റെ ദേഷ്യത്തിലാണ് കുട്ടി രക്ഷിതാക്ക ഉറങ്ങുമ്പോൾ വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.

വീടിനകത്തുണ്ടായിരുന്ന രണ്ടുപേർക്കും ചെറിയ പൊള്ളലേറ്റെങ്കിലും ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ രണ്ടാനച്ഛനെ ബാല പീഡനത്തിന് അറസ്റ്റ് ചെയ്തു. ആരോൺ ഹഫോഡ് എന്ന 38 കാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

യു.എസിൽ കുട്ടികൾ അറസ്റ്റിലാകുന്നത് അപൂർവ സംഭവമല്ല. 2017-2018 വർഷത്തിൽ 700ലധികം എലമെന്ററി സ്കൂൾ വിദ്യാർഥികൾ യു.എസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ​ചെയ്യുന്നു.