വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാർക്ക് യു.എസ് അതിർത്തിയിൽ നിന്നും വിട്ടുനിൽക്കാമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നും നിയന്ത്രിതമായി കുടിയേറ്റക്കാരെ രാജ്യത്തെത്തിക്കാനാണ് യു.എസിന്റെ പദ്ധതി. രാജ്യത്തെ ഏറ്റവും വിവാദമായ രാഷ്ട്രീയ വിഷയങ്ങളിലൊന്നിലാണ് ബൈഡൻ ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

യു.എസ് കുടേയറ്റ സംവിധാനം തകർന്നുവെന്ന് പറഞ്ഞ ബൈഡൻ യു.എസ്-മെക്സികോ അതിർത്തി നഗരമായ എൽ പാസോ സന്ദർശിക്കുമെന്നും അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്ക്വാരേഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 30,000 അഭയാർഥികൾക്ക് എല്ലാ മാസവും അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യത്താണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇവർക്ക് ഒരു യു.എസ് സ്‍പോൺസറും വേണം. വ്യക്തികളെ കുറിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും ഇവർക്ക് യു.എസിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുക. അതിർത്തിയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് കൂടുതൽ പണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അഭയാർഥികളെ യു.എസിലേക്ക് അനുവദിക്കുന്നതിനെതിരെ റിപബ്ലിക്കൻ പാർട്ടി നിലപാടെടുത്തിരുന്നു. ഡെമോക്രാറ്റുകളിലെ ഒരുവിഭാഗം അഭയാർഥികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.