വാഷിങ്ടൺ: യു.എസ് നഗരമായ ഫ്ലോറിഡയിൽ സംഗീത പരിപാടിയുടെ ചിത്രീകരണത്തിനിടെ നിരവധി പേർക്ക് വെടിയേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടായത്. ഫ്രഞ്ച് മൊന്റാനയുടെ വിഡിയോ ചിത്രീകരണത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

അജ്ഞാത സ്ഥലത്ത് ആരംഭിച്ച തർക്കം ദ ലിക്കിങ് റസ്റ്ററന്റിലെ വെടിവെപ്പിൽ അവസാനിക്കുകയായിരുന്നുവെന്ന് മിയാമി ​പൊലീസ് അറിയിച്ചു. ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്താണ് വെടിവെപ്പുണ്ടായത്. സംഭവം നടക്കുമ്പോൾ മ്യൂസിക് വിഡിയോയുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ടായിരുന്നു.

എത്രപേർക്ക വെടിവെപ്പിൽ പരിക്കേറ്റുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. 10 പേർക്കെങ്കിലും വെടിവെപ്പിൽ പരിക്കേറ്റുവെന്നാണ് നിഗമനം. നിരവധി പൊലീസ് വാഹനങ്ങളും ഫയർ ഫോഴ്സ് യൂനിറ്റുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

15 തവണയെങ്കിലും വെടിയുതിർത്തിട്ടുണ്ടാവുമെന്ന് ദൃസാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന് പിന്നാലെ പ്രദേശത്തെ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിരുന്നു.