ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.