തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ സജി ചെറിയാൻ ഇന്നു വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചെല്ലിക്കൊടുത്തു.
ഇന്നു വൈകിട്ടു നാല് മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി, സ്പീക്കർ, എൽ.ഡി.എഫ് നേതാക്കൾ എന്നിവർ ചടങ്ങിനെത്തി. 6 മാസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് ഉള്‍പ്പെടെ വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുകയെന്നു സൂചന. യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിച്ചു. കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു
സത്യപ്രതിജ്ഞയ്ക്ക് സമയം തേടിയുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. സർക്കാർ ശുപാർശയിൽ വിശദീകരണം തേടുമെന്നു ഗവർണർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിശദമായ പരിശോധനയ്ക്ക് ശേഷം ഇന്നലെ ഉച്ചയോടെ ശുപാർശ അംഗീകരിക്കുകയായിരുന്നു.
അതേസമയം, വിവാദ പ്രസംഗത്തിൽ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കിയ പൊലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെന്നിരിക്കെ ക്ലീന്‍ ചിറ്റ് നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ടു പരാതിക്കാരന് വീണ്ടും തിരുവല്ല കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ടിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ തീർപ്പുണ്ടാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന്റെ ആവശ്യം.
അതിനിടെ, സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ പ്രതിഷേധവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. കോൺഗ്രസ് ഇന്ന് കരിദിനാചരണത്തിന് ആഹ്വാനം ചെയ്തപ്പോൾ ബിജെപി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും.സംസ്ഥാനത്ത് വിവിധ വേദികളിൽ കേന്ദ്രമന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളാണ് ഇരുവിഭാഗവും സംഘടിപ്പിക്കുന്നത്.