തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയെത്തുടർന്നു രാജിവച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ സന്നിഹിധനായിരുന്നു.
ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണ് സജി ചെറിയാൻ വീണ്ടും മന്ത്രിക്കസേരയിൽ വരുന്നത്. ഭരണഘടനയെ അവഹേളിച്ചതുമായി ബന്ധപ്പെട്ടു കോടതിയിൽ നിലവിലുള്ള കേസിലോ ഭാവിയിൽ വരാൻ സാധ്യതയുള്ള കേസുകളിലോ തിരിച്ചടിയുണ്ടായാൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും ആയിരിക്കുമെന്ന മുന്നറിയിപ്പോടെയാണു സത്യപ്രതിജ്ഞയ്ക്കു ഗവർണർ അനുമതി നൽകിയത്.
മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കു വിയോജിപ്പോടെ ഗവർണർ അനുമതി നൽകുന്നതു സംസ്ഥാന ചരിത്രത്തിൽ അപൂർവതയായി. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്ന ആശങ്കയ്ക്കും അറുതിയായി.
ഫിഷറീസ് വകുപ്പുതന്നെ ലഭിച്ചേക്കും
തിരുവനന്തപുരം: സജി ചെറിയാൻ മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം വകുപ്പുകൾതന്നെ അദ്ദേഹത്തിനു മടങ്ങിവരവിലും ലഭിക്കുമെന്നാണു സൂചന. ഇതിൽ ഫിഷറീസ് വി. അബ്ദുറഹ്മാനും സാംസ്കാരികം വി.എൻ. വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസിനുമാണു നൽകിയിരുന്നത്.
നേരത്തേയുണ്ടായിരുന്ന പഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്കു പുനർവിന്യസിച്ചിരുന്നു. ഇവരെ തിരിച്ചുവിളിക്കാനാണു സാധ്യത. പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കനെ വി. അബ്ദു റഹ്മാന്റെ പിഎസ് ആയി മാറ്റി നിയമിച്ചിരുന്നു.
ഇദ്ദേഹത്തെ മടക്കിക്കൊണ്ടുപോയാൽ വി. അബ്ദു റഹ്മാനു പുതിയ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടെത്തേണ്ടിവരും. അബ്ദുറഹ്മാനോടൊപ്പമുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി കെ.പി. അനിൽ ആരോഗ്യ കാരണങ്ങളാൽ മലപ്പുറത്തേക്കു മടങ്ങിയിരുന്നു.