തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയെ എലി കടിച്ചു. ഐ സി യു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.
വൃക്ക രോഗിയായ ഗിരിജാ കുമാരിയെ അബോധാവസ്ഥയിലാണ് ആശുപത്രിലെത്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലിരുന്ന ഇവര്‍ കാലില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കാലില്‍ എലി കടിച്ച് കൊണ്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡോക്‌ടറോട് പറഞ്ഞപ്പോള്‍ അലസമായ രീതിയിലാണ് പ്രതികരിച്ചതെന്ന് രോഗിയുടെ ബന്ധുക്കൾ പറയുന്നു. ആദ്യം പോയി വാക്‌സിനെടുക്കാനാണ് ഡോക്‌ടർ പറഞ്ഞത്. രണ്ട് വിരലുകളിലെ നഖവും അതോട് ചേര്‍ന്ന മാംസവും എലി കടിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളെജിലെ നേഴ്സുമാരോ അറ്റന്‍റര്‍മാരോ സഹായത്തിനെത്തിയില്ല, തുടര്‍ന്ന് ഐ സി യു ഒബ്സര്‍വേഷനില്‍ നിന്നുംരോഗിയെ വീല്‍ചെയറില്‍ ഇരുത്തി ഒപ്പമുണ്ടായിരുന്ന മകൾ ഒറ്റയ്ക്കാണ് കൊണ്ടുപോയതെന്നും എലി കടിച്ച മുറിവില്‍ നിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും മകൾ പറഞ്ഞു.
എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി അധികൃതർ ഡിസ്ചാര്‍ജ്ജ് നല്‍കി വീട്ടിലേക്ക് വിട്ടെന്നും മകൾ പറയുന്നു. വിഷയത്തില്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.