തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ കെെക്കൂലി ഒരു വലിയ ഘടകമായി മാറുകയാണ്. അന്വേഷിക്കാനും കേസെടുക്കാനും പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ അനുമതി നൽകുന്നില്ലെങ്കിലും പരിമിതമായ മർഗ്ഗങ്ങളിലൂടെ ഈ വർഷം വിജിലൻസ് പിടികൂടിയവരുടെ എണ്ണം പൻപതിനടുത്താണ്. കെെക്കൂലിക്കാരെ കുടുക്കാൻ സർക്കാർ പുതിയ രീതികൾക്ക് അനുമതി നിഷേധിക്കുന്നതോടെ വിജിലൻസിന് മുന്നിൽ പരമ്പരാഗത വഴികൾ മാത്രമാണുള്ളത്. കെണിയൊരുക്കി കുടുക്കുക എന്ന രീതിയുമായാണ് വിജിലൻസ് ഇപ്പോഴും ഇത്തരക്കാരെ നേരിടുന്നത്. പരാതിക്കാരുടെ കൈവശം നോട്ടുകൾ കൊടുത്തുവിട്ട് അത് വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷൻ എന്ന കെണിയൊരുക്കി കുടുക്കുക എന്ന രീതിയിൽത്തന്നെയാണ് വിജിലൻസ് ഇപ്പോഴും ഇത്തരക്കാരെ വീഴ്ത്തുന്നത്. 

ഈ പരമ്പരാഗത രീതിയിൽ വീഴുന്നവരേക്കാൾ വീഴാത്തവരാണ് അധികവും എന്നുള്ളതാണ് സർക്കാർ സംവിധാനങ്ങളെ ചോദ്യത്തിൻ്റെ നിഴലിൽ നിർത്തുന്നത്. 2022 ആരംഭിച്ച ശേഷം വിജിലൻസ് നടത്തിയ നീക്കങ്ങളിൽ അറസ്റ്റിലായത് 53 പേരാണ് അറസ്റ്റിലായത്. വർഷാരംഭം മുതൽ വിജിലൻസ് ഏറ്റെടുത്ത 45 കേസുകളിൽ നിന്നുമാണ് ഇത്രയും പേർ പിടിയിലാകുന്നത്. ഇത്രയും പേർ പിടിയിലാകുന്നത് സർവ്വകാല റിക്കോർഡാണെന്ന നാണക്കേടും ഈയവരത്തിൽ കേരളത്തെ തേടിയെത്തിയിട്ടുണ്ട്. വളരെയേറെ പരിമിതികളിൽ നിന്നുകൊണ്ടാണ് വിജിലൻസ് ഇത്തരം കേസുകൾ ഏറ്റെടുക്കുന്നതും കുറ്റക്കാരെ പിടികൂടുന്നതെന്നുള്ളതും ഈ അവസരത്തിൽ ഓർക്കേണ്ട വസ്തുത കൂടിയാണ്. 

അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് സർക്കാർ ജീവനക്കാർക്കും ഭരണാധികാരികൾക്കും പൊതുപ്രവർത്തകർക്കുമെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണമെന്നുള്ളതാണ് ചട്ടം. എന്നാൽ അനുമതി മിക്കപ്പോഴും ലഭിക്കാറില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം കേസുകളിലുള്ള അന്വേഷണത്തിൽ വഴിമുട്ടലുമുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ വിജിലൻസ് പരാതി കിട്ടിയാൽ കെണിയിൽപ്പെടുത്തി പിടികൂടുന്ന രീതിക്ക് മുൻതുക്കം കൊടുക്കുന്നതും. ട്രാപ്പിൽപ്പെടുത്തി പിടികൂടുന്നവർക്കെതിരെ കേസെടുക്കാൻ ആരുടെയും അനുമതി വേണ്ടെന്നുള്ളതാണ് ഈ രീതിയിലെ മെച്ചം. 

ട്രാപ്പിൽ പെടുത്തി കെെക്കൂലിക്കാരെ പിടികൂടുന്നതിനും നടപടിക്രമങ്ങൾ ഏറെയുണ്ട്. കെണിയൊരുക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്ന നോട്ടിൻ്റെ സീരിയൽ നമ്പറുകൾ മുൻകൂട്ടി കോടതിയിൽ നൽകണമെന്നുള്ളതാണ് അതിലൊന്ന്. മാത്രമല്ല കൈക്കൂലി ആവശ്യപ്പെട്ടതിൻ്റെ ഫോൺവിളി രേഖയോ പരാതിക്കാരൻ്റെ മൊഴിയോ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കുകയും വേണം. കോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷമാണ് വിജിലൻസ് ഓപ്പറേഷന് തയ്യാറാകുന്നത്. ജില്ലാ കളക്ടർ നിയോഗിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘത്തിൻ്റെ ഭാഗമാക്കുകയും ഈ ഉദ്യോഗസ്ഥൻ്റെ മൊഴി കോടതി തെളിവായി സ്വീകരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കെണിയൊരുക്കി കൈയോടെ പിടികൂടുന്ന കൈക്കൂലിക്കാരെ കോടതിയിൽ ഹാജരാക്കാനും റിമാൻഡിലാക്കാനും വിജിലൻസിനു കഴിയും. 

നോട്ടിൽ പുരട്ടിയ ഫിനോഫ്തലിൻ പൊടി കൈയിൽ പുരളുമ്പോൾ സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കുകയാണ് ട്രാപ്പ് ഓപ്പറേഷനിൽ ചെയ്യുക. അപ്പോൾ കൈയിൽ പിങ്ക് നിറമുണ്ടാവും. ഇത് നോക്കിയാണ് കുറ്റവാളികളെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് മൂന്നുദിവസം ജയിലിൽ കഴിയേണ്ടിവരും. മാത്രമല്ല റിമാൻഡിലായതിനാൽ സസ്പെൻഷനിലാകുകയും ചെയ്യും. സംസ്ഥാനത്ത് കെെക്കൂലി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആയിരം രൂപ മുതൽ മുക്കാൽ ലക്ഷംവരെ കൈക്കൂലി വാങ്ങിയവർ ട്രാപ്പ് ഓപ്പറേഷനുകളിലൂടെ പിടിയിലായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉന്നത ഉദ്യോഗസ്ഥർ കെെക്കൂലി നേരിട്ടു വാങ്ങാതെ തൻ്റെ താഴെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് വാങ്ങിപ്പിക്കുന്ന പതിവുണ്ട്. ഇത്തരത്തിലുള്ളവരും അറസ്റ്റിലായിട്ടുണ്ട്. 

കെെക്കൂലിക്കാരോട് ഒരു ദാക്ഷ്യണ്യവും വേണ്ടെന്നും പരാതി ലഭിച്ചാൽ ഇത്തരക്കാരെ കുടുക്കണമെന്നുമാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവ് നൽകിയിരിക്കുന്നത്. ഇതിനായി വേഷം മാറിയുള്ള രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ആറുമാസത്തിനിടെ ഓരോ യൂണിറ്റിലും രണ്ട് ട്രാപ്പ് ഓപ്പറേഷനെങ്കിലും നടത്തണമെന്നും ജീവനക്കാരോട് വിജിലൻസ് ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്.