ന്യൂയോർക്: രണ്ട് പതിറ്റാണ്ടിലേറെയായി യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎൻഎച്ച്‌സിആര്‍) പ്രത്യേക പ്രതിനിധി എന്ന നിലയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ആഞ്ജലീന ജോളിയും യുഎൻഎച്ച്‌സിആറും വെള്ളിയാഴ്ച ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 20 വർഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതായി അവർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. തുടർന്നും അഭയാർഥികൾക്കായി പ്രവർത്തിക്കുമെന്ന് അറിയിച്ച ആഞ്ജലീന അത് ഏതുവിധത്തിലാണെന്ന് വ്യക്തമാക്കിയില്ല. യുക്രെയ്നിലെയും യമനിലെയും ബുർകിന ഫാസോയിലെയും അടക്കം അഭയാർഥി ക്യാമ്പുകളിൽ നേരിട്ടെത്തി ആശ്വാസംപകർന്ന അവർ 60ലേറെ ഫീൽഡ് ദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്.

അഭയാർഥികളെയും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെയും പിന്തുണയ്ക്കുന്നതിനായി വരും വർഷങ്ങളിലും ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ജോളി പറഞ്ഞതായി പ്രസ്താവനയിൽ പറയുന്നു. അഭയാർത്ഥികളുമായും അയൽപക്ക സംഘടനകളുമായും നേരിട്ട് സംസാരിച്ച് “വ്യത്യസ്‌തമായി കാര്യങ്ങൾ” ചെയ്യേണ്ട സമയമാണിതെന്ന് തനിക്ക് തോന്നിയതായും അവര്‍ പറഞ്ഞു.

2001-ലാണ് അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയിൽ ജോളി ചേര്‍ന്നത്. 2012-ൽ അതിന്റെ പ്രത്യേക ദൂതനായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഎൻഎച്ച്‌സി‌ആറുമായി ദീർഘവും വിജയകരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം, അവരെടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നതായി അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

2017-ൽ ജനീവയിൽ നടത്തിയ ഒരു പ്രസംഗത്തിൽ, ജോളി ഐക്യരാഷ്ട്രസഭയെ “അപൂർണ്ണം” എന്ന് വിളിച്ചിരുന്നു. എന്നാൽ, അതിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് വാദിച്ചുകൊണ്ട് അവർ അതിനെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട്, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സ്ഥിരവും നിഷ്പക്ഷവും അന്വേഷണാത്മകവുമായ ഒരു ബോഡി സ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.