സംസ്ഥാനത്തെ ചില മദ്രസകളിൽ പഠിപ്പിക്കുന്ന ഉള്ളടക്കം പരിശോധിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. മദ്രസകളിലെ വായനാ സാമഗ്രികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്ന് നരോത്തം മിശ്ര അറിയിച്ചു. ചില മദ്രസകളിലെ ആക്ഷേപകരമായ അധ്യാപനത്തെക്കുറിച്ച് തനിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഞായറാഴ്ച ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘സംസ്ഥാനത്തെ ചില മദ്രസകളിലെ ആക്ഷേപകരമായ അധ്യാപനവുമായി ബന്ധപ്പെട്ട വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മദ്രസകളിലെ വായനാ സാമഗ്രികൾ സംബന്ധിച്ച് പരിശോധന നടത്താൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും’ മദ്രസകളിൽ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയിൽ ഇനിയും എത്രത്തോളം മെച്ചപ്പെടണമെന്നതും ഇതിൽ നിന്ന് മനസ്സിലാകുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

അടുത്തിടെ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചില മദ്രസകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അവിടെ പഠിപ്പിക്കുന്ന ചില സാമഗ്രികൾ ആക്ഷേപകരമാണെന്ന് കണ്ടെത്തി. പിന്നാലെയാണ് വിവാദ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തരുതെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയത്.