തിരുവനന്തപുരം: കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരുടെ ഹിയറിങ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജി വയ്ക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ഒമ്പതുപേരില്‍ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കേരള മുന്‍ വി.സി. വിപി മഹാദേവന്‍ പിള്ള, ഡിജിറ്റല്‍ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പണ്‍ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. 

എം.ജി സര്‍വ്വകലാശാല വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. അതിനാല്‍ അടുത്തമാസം മൂന്നിന് എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തും. മറ്റുള്ള വിസിമാരുടെ അഭിഭാഷകരാണ് എത്തിയത്.  ഹിയറിങിന്റെ വിശദമായ റിപ്പോര്‍ട്ട് രാജ്ഭവന്‍ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണറുടെ തീരുമാനം.