തുര്‍ക്കിയിലെ അങ്കാറയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് രാവിലെ 6.38 നാണ് ഭൂചലനം ഉണ്ടായത്. അങ്കാറയില്‍ നിന്ന് 186 കിലോമീറ്റര്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ഭൂചലനത്തില്‍ 268 പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായി സിയാന്‍ജൂരിലെ കരയിലും 10 കിലോമീറ്റര്‍ (6.2 മൈല്‍) താഴ്ചയിലും ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി (ബിഎംകെജി) അറിയിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല.

ഭൂചലനത്തിന് ശേഷമുള്ള രണ്ട് മണിക്കൂറിനുള്ളില്‍ 25 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തി. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലുണ്ടായ നാശനഷ്ടത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്. 

തലസ്ഥാനമായ ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഓഫീസുകള്‍ ഒഴിപ്പിച്ചു. സംഭവ സമയം കെട്ടിടങ്ങള്‍ കുലുങ്ങുകയും ഫര്‍ണിച്ചറുകള്‍ നീങ്ങുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളില്‍പെട്ടാണ് പലര്‍ക്കും പരിക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്തോയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വലിയ ഭൂചലന സജീവ മേഖലയായ ഇന്തോനേഷ്യയെ ‘പസഫിക് റിംഗ് ഓഫ് ഫയര്‍’ എന്ന് വിളിക്കുന്നത്.