ഇടുക്കി: മൂന്നാറിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ കടുവയെ ഉൾക്കാട്ടിൽ തുറന്നുവിട്ടു. വെള്ളിയാഴ്ച പുലർച്ചെ പെരിയാർ കടുവാസങ്കേതത്തിലാണ് തുറന്നുവിട്ടത്. പ്രത്യേക വാഹനത്തിൽ തേക്കടിയിലെത്തിച്ച് ഉൾക്കാട്ടിൽ തുറന്നുവിടുകയായിരുന്നു.
നിരീക്ഷണത്തിനായി കടുവയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. ഒരു കണ്ണിന് തിമിരം ബാധിച്ചതിനാലും പ്രായാധിക്യം മൂലമുള്ള അവശതകളും സ്വഭാവികമായി ഇരതേടാൻ പെൺ കടുവയ്ക്ക് കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാലാണ് കാടിറങ്ങിയതെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച രാത്രി 8.30നാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. രണ്ടു ദിവസമായി, സൈലന്റ് വാലി റോഡിലുള്ള വനം വകുപ്പിന്റെ നഴ്സറിയിലാണ് കടുവയെ സൂക്ഷിച്ചിരുന്നത്.