തൃശൂർ: വടക്കാഞ്ചേരിയിൽ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവർച്ച നടത്തിയ സംഘം പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അടക്കം ആറ് പേരാണ് പിടിയിലായിരിക്കുന്നത്. വജ്രാഭരണങ്ങൾ അടക്കം ഇരുപത്തിയഞ്ചര പവനും 10,000 രൂപയുമാണ് പ്രതികൾ കവർന്നത്. സെപ്തംബർ 22ന് രാത്രിയായിരുന്നു സംഭവം.

സാം പി ജോണിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ബൈക്കിലെത്തിയ ആറംഗ സംഘം സാമിന്റെ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. മോഷ്ടാക്കൾ സാമിന്റെ കൈകൾ കൂട്ടിക്കെട്ടുകയും വായിൽ ടേപ്പ് ഒട്ടിയ്ക്കുകയും ചെയ്തിരുന്നു. കവർച്ചാ സംഘം മടങ്ങിയ ശേഷം സാം അയൽവാസികളെ വിളിച്ചു വരുത്തുകയായിരുന്നു. 

മോഷ്ടാക്കളുടെ വാഹനം തമിഴ്‌നാട്ടിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. കെഎൽ 11 രജിസ്‌ട്രേഷനിലുള്ള കാറാണ് ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.