തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നൽകിയ അന്ത്യശാസനം കേരള സര്‍വകലാശാല വിസി തള്ളി. പ്രതിനിധിയുടെ പേര് ഇന്ന് തന്നെ അറിയിക്കണമെന്ന് ഗവർണറുടെ നിർദേശമാണ് തള്ളിയത്.
ഗവർണർ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയത് ചട്ട വിരുദ്ധമെന്ന് സർവകലാശാല വ്യക്തമാക്കി. ഗവർണർക്ക് സർവകലാശാല ഉടൻ മറുപടി നൽകും. അതേസമയം കേരള വിസിക്കെതിരെ രാജ്ഭവന്റെ നടപടി വന്നേക്കും.
ഈ വിഷയത്തില്‍ രണ്ടാം പ്രാവശ്യമാണ് ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കുന്നത്. കഴിഞ്ഞ ആഴ്ചയും സമാന രീതിയില്‍ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു.
ജൂലൈ 15ന് ചേര്‍ന്ന സെനറ്റ് യോഗം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ പ്രതിനിധിയായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പിന്മാറിയതോടെയാണ് വീണ്ടും പ്രതിസന്ധിയുണ്ടായത്
ഒക്ടോബർ 24 വരെയാണ് ഇപ്പോഴത്തെ വി.സി. പ്രഫസര്‍ ഡോ. മഹാദേവന് പിള്ളയുടെ കാലാവധി.