കൊച്ചി : പുനർ നിർമ്മിച്ച പാലാരിവട്ടം പാലം ഇന്ന് യാത്രക്കാർക്കായി തുറന്നു നൽകും. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങളുകൾ ഇല്ലാതെയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

അഞ്ച് മാസം കൊണ്ടാണ് സർക്കാർ തകർന്ന പാലാരിവട്ടം പാലത്തിന്റെ പുനർ നിർമ്മാണം പൂർത്തീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ പെയിന്റിംഗ് ഉൾപ്പെടെയുള്ള മിനുക്കുപണികൾ പൂർത്തിയായത്. കഴിഞ്ഞ മാസം നിർമ്മാണം പൂർത്തീകരിച്ച പാലത്തിന്റെ ഭാര പരിശോധന വിജയകരമായി പൂർത്തിയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 2017 ൽ പാലത്തിന്റെ ഉപരിതലത്തിൽ കുഴികൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ടാറിങ്ങിലും ഡെക്ക് കണ്ടിന്യുറ്റിയിലും പ്രശ്‌നങ്ങൾ കണ്ടെത്തി. കോടികൾ ചെലവഴിച്ച് രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. കൊട്ടിഘോഷിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തു. രണ്ടരവർഷത്തിനുള്ളിൽ അടയ്‌ക്കേണ്ടിവന്നതാണ് പാലാരിവട്ടം മേൽപ്പാലം.