ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഖ്യ കക്ഷിയായ കോണ്‍ഗ്രസിന് 25 സീറ്റുകള്‍ അനുവദിക്കാന്‍ ഡിഎംകെ തീരുമാനിച്ചതായി എന്‍ഡിടിവി വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, ഒരു രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് നല്‍കും. കുറഞ്ഞത് 30 സീറ്റുകളെങ്കിലും വേണമെന്നായിരുന്നു തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, 24 സീറ്റുകളേ നല്‍കാനാവൂവെന്ന് ഡിഎംകെ വാശിപിടിച്ചത് സഖ്യത്തിനിടയില്‍ പടലപ്പിണക്കം സൃഷ്ടിച്ചിരുന്നു.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച വൈകീട്ട് ചെന്നൈയില്‍ ഡിഎംകെയുടെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കരാര്‍ അന്തിമമാക്കിയതെന്ന് അവര്‍ അറിയിച്ചു.

‘സീറ്റ് പങ്കിടല്‍ കരാര്‍ അന്തിമമാക്കുന്നതിനായി ഞങ്ങളുടെ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം ഡിഎംകെ മേധാവി എം കെ സ്റ്റാലിനെ ഞങ്ങള്‍ കണ്ടു. നാളെ രാവിലെ 10 ന് കരാര്‍ ഒപ്പിടും’-കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു.