വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചെന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഹൈഡ്രോഫോബിയ ബാധിച്ചതായി സംശയിക്കുന്ന പ്രതിയെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സുരേന്ദ്ര താക്കൂര്‍ ‘ഹൈഡ്രോഫോബിയ’ ബാധിതനാണെന്ന് ബംഗാര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പേവിഷബാധയുടെ അവസാന ഘട്ടത്തില്‍ വെള്ളത്തോട് ഭയമുണ്ടാകുന്ന അവസ്ഥയാണിത്. പേയുളള നായ കടിച്ചിട്ടും ശരിയായ ചികിത്സ ലഭിക്കാത്തതിനാലാകും ഇങ്ങനെ സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സെന്‍ദ്ര പോലീസ് സ്റ്റേഷന് കീഴിലുള്ള ശാരധന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇരയായ 65 കാരി, ശാന്തി ദേവി കന്നുകാലികളെ മേയ്ക്കാന്‍ പോയപ്പോള്‍ പ്രതി കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 

‘ആടിനെ മേയ്ച്ച് മടങ്ങുകയായിരുന്ന ഞാന്‍ ഒരാള്‍ സ്ത്രീയുടെ മാംസം തിന്നുന്നത് കണ്ടപ്പോള്‍ ഭയന്ന് ഓടിപ്പോയി. പ്രതിയുടെ രക്തം പുരണ്ട മുഖവും താന്‍ കണ്ടു. പ്രതിയെ കണ്ട് ആദ്യം നാട്ടുകാര്‍ ഭയന്നെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു’ സാക്ഷിയായ കാത്തട്ട് പറഞ്ഞു. 

‘പ്രതി ഒരു മാനസിക രോഗിയെപ്പോലെ ആക്രമവാസന കാണിക്കുന്നുണ്ട്. മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിവും ബഹളം ഉണ്ടാക്കി. തുടര്‍ന്ന് നഴ്സ്  കട്ടിലില്‍ കെട്ടിയിട്ടു’ ജൈതരണ്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുഖ്റാം ബിഷ്നോയ് പറഞ്ഞു. അമ്മയെ കൊന്ന് മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് ശാന്തി ദേവിയുടെ മകന്‍ ബീരന്‍ കാത്താട്ട് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയതത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്ത്രീയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.