കോഴിക്കോട് മേപ്പയ്യൂരില്‍ 6 മാസം മുന്‍പ് കാണാതായ പ്രവാസിയെ കണ്ടെത്തി. ഗോവയില്‍ നിന്നാണ് ദീപകിനെ കണ്ടെത്തിയത്. ഇയാളെ ഗോവ പൊലീസില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കേരള പൊലീസ് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ ദീപക് ആണെന്ന് കരുതി പെരുവണ്ണാമൂഴി സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു

ജൂലൈ 6ന് കാണാതായ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡിഎന്‍എ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്.

നേരത്തെ മേപ്പയൂര്‍ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നി!ര്‍ണായക വിവരം ലഭിച്ചത്.

രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു.

ദീപക്കിന്റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് തിരിച്ചറിയുകയായിരുന്നു.