ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലെ 33 സീറ്റുകളിലേക്ക് മാർച്ച് 16നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ മൽസരിക്കും. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ തലവനായ ഇമ്രാൻ ഖാനാണ് 33 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥിയെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഷാ മഹ്‌മൂദ് ഖുറേഷി പറഞ്ഞു. 

33 പാർലമെന്റ് സീറ്റുകളിലും പിടിഐയുടെ ഏക സ്ഥാനാർത്ഥി ഇമ്രാൻ ഖാൻ ആയിരിക്കും. ഞായറാഴ്ച സമാൻ പാർക്ക് ലാഹോറിൽ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെന്നും ഖുറേഷി പറഞ്ഞു. പി.ടി.ഐയുടെ എം.പിമാർ കൂട്ടത്തോടെ രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

രാജി പിൻവലിക്കുന്നതായി അറിയിച്ച് പിന്നീട് കത്ത് നൽകിയെങ്കിലും സ്പീക്കർ രാജ പർവേസ് അഷ്റഫ് രാജി സ്വീകരിക്കുകയായിരുന്നു.  2022 ഏപ്രിലിൽ ഇമ്രാൻ ഖാനെ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് പി.ടി.ഐ എം.പിമാർ കൂട്ടത്തോടെ രാജിവച്ചത്. ആദ്യം 11 എം.പിമാരുടെ രാജി മാത്രമാണ് സ്പീക്കർ സ്വീകരിച്ചത്. 

എട്ട് മാസത്തോളം നടപടികൾ നിർത്തിവെച്ച ശേഷം, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരേ വിശ്വാസവോട്ടെടുപ്പ് ഉണ്ടാവുമെന്ന സൂചന വന്നതോടെ 34 പി.ടി.ഐ എം.പിമാരുടെയും അവാമി മുസ്ലിം ലീഗ് നേതാവ് ഷെയ്ഖ് റാഷിദിന്റെയും രാജി സ്പീക്കർ സ്വീകരിക്കുകയായിരുന്നു. രാജി സ്വീകരിച്ച പി.ടി.ഐ എം.പിമാരുടെ ആകെ എണ്ണം 80 ആണ്.