വീട്ടിലെത്താൻ വൈകിയതിന്റെ കാരണം ചോദിച്ച ഭര്‍ത്താവിന് നേരെ ഭാര്യയുടെ ആസിഡ് ആക്രമണം. വാക്കുതര്‍ക്കത്തിനൊടുവിലാണ് യുവതി ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭര്‍ത്താവിന്റെ മുഖത്തൊഴിച്ചത്. രാത്രി 12.30ന് ആണ് യുവതി വീട്ടിലെത്തിയത്. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. ഈ രാത്രിയില്‍ എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിന് പിന്നാലെ യുവതി ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു. പരിക്കേറ്റ ഭര്‍ത്താവ് ദബ്ബു ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യ പൂനത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഭാര്യ ആസിഡൊഴിച്ചതിന് പിന്നാലെ യുവാവ് കളക്ടര്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.ഇയാളെ പൊലീസാണ് ഉര്‍സല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ഭാര്യയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. 

രാത്രി വൈകിയെത്തിയത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യ അടിക്കാന്‍ കൈ പൊക്കിയെന്നും പിന്നാലെ താന്‍ അടിച്ചെന്നും ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നാണ് യുവതി കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് ഒഴിച്ചത്. ഇയാളുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ടെങ്കിലും സ്ഥിതി ഗുരുതരമല്ല. ദബ്ബു മയക്കുമരുന്നിന് അടിമയാണെന്ന് പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്.