വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കള്‍ക്ക് ഒടുവില്‍ ‘പ്രണയസാഫല്യം’. ഇരുവരുടെയും മരണത്തിന് ആറ് മാസത്തിന് ശേഷം പ്രായശ്ചിത്തം ചെയ്യാന്‍ കുടുംബങ്ങള്‍ തീരുമാനിച്ചതോടെയാണ് വിചിത്ര വിവാഹത്തിന് വഴിയൊരുങ്ങിയത്. കമിതാക്കളുടെ രൂപസാദൃശ്യമുള്ള പ്രതിമകള്‍ നിര്‍മ്മിച്ച് പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. ഗുജറാത്തിലാണ് സംഭവം.

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പ്രതീക്ഷ കൈവിട്ടാണ് കമിതാക്കളായ ഗണേഷും രഞ്ജനയും ജീവനൊടുക്കിയത്. 2022 ഓഗസ്റ്റില്‍ ഗുജറാത്തിലെ താപിയില്‍ വെച്ച് ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തത് തങ്ങള്‍ കാരണമാണെന്ന് കുടുംബങ്ങള്‍ക്ക് തോന്നി. ഈ പശ്ചാത്താപത്തോടെ കമിതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആചാരങ്ങള്‍ പാലിച്ച് പ്രതിമകളെ വിവാഹം കഴിപ്പിച്ചു.

മരിച്ച യുവാവിന് അകന്ന കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്നും അതുകാരണമാണ് വിവാഹത്തിന് എതിര്‍ത്തതെന്നും പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഭീംസിംഗ് പദ്വി പറഞ്ഞു. എന്നാല്‍ ഇരുവരും പരസ്പരം ഒരുപാട് സ്‌നേഹിച്ചിരുന്നതായും അതിനാലാണ് ഇരു കുടുംബങ്ങളും വിവാഹമെന്ന ആശയം മുന്നോട്ട് വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആഗ്രഹം സഫലമാക്കാനും അവരുടെ ആത്മാവിന് ശാന്തി ലഭിക്കാനുമാണ് തങ്ങള്‍ ഇത് ചെയ്തതെന്ന് വീട്ടുകാര്‍ പറഞ്ഞു.