കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യകുറ്റപത്രം അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. 1600 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികളാണുളളത്.പ്രതികൾ മൂന്നുപേരെക്കൂടി നരബലിക്കിരയാക്കാൻ ശ്രമിച്ചതായി കിുറ്റപത്രത്തിൽ പറയുന്നു.

ദൃക്സാക്ഷികളില്ലാത്ത കേസായതിനാൽ തുടക്കം മുതൽ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.

കൊലപ്പെടുത്തിയ ശേഷം പ്രതികൾ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇതിലൂടെ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മൂന്ന് പ്രതികളുടെയും കുറ്റം തെളിക്കാൻ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുളളത്.

കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുളള റോസ്‌ലിയെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തി എന്ന കേസിലെ കുറ്റപത്രം അടുത്ത ആഴ്ച അന്വേഷണ സംഘം പെരുമ്പാവൂർ കോടതിയിൽ സമർപ്പിക്കും.