ന്യൂഡൽഹി: 2021ൽ രാജ്യത്തുണ്ടായ റോഡ് അപകടങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതുമൂലം മരണമടഞ്ഞത് 16000ലേറെ പേർ. ഇവരിൽ 8,438 പേർ വാഹനമോടിച്ചിരുന്നവരാണ്. 7,959 പേർ യാത്രക്കാർ. 2021ലുണ്ടായ റോഡ് അപകടങ്ങളിൽ ഹെൽമെറ്റ് ധരിക്കാത്തതിനാൽ മരണമടഞ്ഞത് 46,593 പേരാണ്. 2021ൽ 4,12,432 വാഹനാപകടങ്ങളിലായി 1,53,972 ജീവനുകൾ നിരത്തിൽ പൊലിഞ്ഞു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ “ഇന്ത്യയിലെ റോഡ് അപകടങ്ങൾ- 2021 ‘ എന്ന റിപ്പോർട്ടിലാണ് നടുക്കുന്ന വെളിപ്പെടുത്തൽ. 3,84,448 പേർക്കാണു വാഹനാപകടങ്ങളിൽ പരുക്കേറ്റത്. ഹെൽമെറ്റ് ധരിക്കാത്തതുമൂലം 93,763 പേരുടെ തലയ്ക്കു പരുക്കേറ്റു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പരുക്കേറ്റത് 39,231 പേർക്കാണ്. പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ സർക്കാർ നടപടികൾ ആലോചിക്കുന്നതിനിടെയാണു സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമൂലമുള്ള മരണങ്ങളുടെയും അപകടങ്ങളുടെയും വിശദവിവരങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ സെപ്റ്റംബർ നാലിന് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മഹാരാഷ്ട്രയിലെ പാൽഘറിലുണ്ടായ കാറപകടത്തിൽ മരണമടഞ്ഞിരുന്നു. പിൻസീറ്റിലിരുന്ന മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ പണ്ഡോലെയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണാണ് ഇരുവർക്കും സാരമായ പരുക്കേറ്റതും മരണമടഞ്ഞതും. ഇതേത്തുടർന്നു സീറ്റ് ബെൽറ്റ് ഉപയോഗം സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു.