ന്യൂഡൽഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. മതപരിവർത്തന സമയത്ത് ജില്ല മജിസ്‌ട്രേറ്റിന് മുമ്പാകെ അറിയിക്കണമെന്ന മധ്യപ്രദേശ് സർക്കാറിന്‍റെ ആവശ്യം റദ്ദാക്കിയ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചാണ് സുപ്രിംകോടതി നിരീക്ഷണം.

ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.

പ്രായപൂര്‍ത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ സെക്ഷൻ 10 ലംഘിക്കുകയും ചെയ്താലും അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി സംസ്ഥാന സർക്കാറിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഫെബ്രുവരി ഏഴിന് ഹരജി വീണ്ടും പരിഗണിക്കും.