കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചൈന. ചൈനയെ ലക്ഷ്യമിട്ടുള്ള പ്രവേശന നിയന്ത്രണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ചില സമ്പ്രദായങ്ങള്‍ അസ്വീകാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ചൈനയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് എത്തുന്നവര്‍ക്ക് പരിശോധന അടക്കമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ്, ഓസ്ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെയുള്ള 12 ലധികം രാജ്യങ്ങളാണ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കര്‍ശനമായ ലോക്ക്ഡൗണ്‍ നയങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ചൈനയില്‍ കോവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചത്. പ്രതിദിനം 9,000 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഡിസംബര്‍ 7 ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതിനുശേഷം ചൈന ഔദ്യോഗികമായി 15 കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പന്ത്രണ്ടോളം രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, പ്രാദേശിക പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ജനുവരി 8 മുതല്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച പ്രസ്താവന ഇറക്കി. അതിര്‍ത്തികള്‍ തുറക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം ഒമിക്രോണ്‍ വൈറസിനെതിരെ പോരാടുന്ന സമയത്താണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.