ഗുജറാത്തിൽ മകളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ അടിച്ചുകൊന്ന സംഭവം ആസൂത്രിതമെന്ന് ഭാര്യ. ബിഎസ്എഫ് ജവാനായ മെൽജിഭായ് വഗേലയെയാണ് കൊല്ലപെടുന്നത്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകളുടെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചോദ്യം ചെയ്യാൻ പോയ സൈനികനെയാണ് കൊലപ്പെടുത്തുന്നത്. 

15 വയസ്സുകാരന്റെ വീട്ടിൽ സംഭവത്തെ കുറിച്ച് ചോദിക്കാനായി പോയതായിരുന്നു. എന്നാൽ നിരവധി പേർ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. കുടുംബത്തെ വടികളും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ വഗേല കൊല്ലപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ മകൻ നവദീപ് ചികിത്സയിലാണ്. 

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടക്കുന്നത്. ഏഴ് പ്രതികളെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാദവിന്റെ മകൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വഗേലയുടെ മകളുടെ വീഡിയോയെ കുറിച്ച് ചോദിക്കാനെത്തിയതായിരുന്നു കുടുംബം. ജാദവിന്റെ കുടുംബം  വഗേലയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏഴ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മെഹ്സാനയിലെ അംബാസനിൽ നിന്ന് രാജസ്ഥാനിലെ ബാർമറിലേക്ക് മാറുന്നതിന് മുമ്പ് അവധിക്ക് വഗേല കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള വസ്തുതകൾ അറിയാൻ ഗുജറാത്ത് പോലീസിനേയും കുടുംബാംഗങ്ങളേയും ബന്ധപ്പെട്ടതായി ബിഎസ്എഫ് അറിയിച്ചിട്ടുണ്ട്. വഗേലയുടെ കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും ബിഎസ്എഫ് വ്യക്തമാക്കി.