ഡിസംബര്‍ 24ന് നടക്കേണ്ടിയിരുന്ന രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ 55 പേരെ രാജസ്ഥാനിലെ ഉദയ്പൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുക വഴി ലക്ഷക്കണക്കിനു രൂപ അറസ്റ്റിലായവര്‍ക്ക് ലഭിച്ചിരുന്നതായി ഉദയ്പൂര്‍ എസ്.പി വികാസ് ശര്‍മ്മ വ്യക്തമാക്കി. 

പരീക്ഷയ്ക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികളെ ബസില്‍ കയറ്റിക്കൊണ്ടു പോകാനായിരുന്നു സംഘാംഗങ്ങളുടെ ശ്രമമെന്ന് പോലീസ് പറയുന്നു. ഉദ്യോഗാര്‍ത്ഥികളെ ഉദയ്പൂരില്‍ ഇറക്കുന്നതിന് മുമ്പ് ചോദ്യങ്ങള്‍ നല്‍കാനും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് അവരെ സഹായിക്കാനും അറസ്റ്റിലായവര്‍ പദ്ധതിയിട്ടിരുന്നതായുള്ള വിവരം പോലീസിനു ലഭിച്ചു. ഇതനുസരിച്ച് പോലീസ് പദ്ധതി തയ്യാറാക്കുകയും തട്ടിപ്പിന് ഉത്തരവാദികളായ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശനിയാഴ്ച രാവിലെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനാല്‍ രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് (ആര്‍പിഎസ്സി) പൊതുവിജ്ഞാനത്തിനായുള്ള 2022 ലെ സെക്കന്‍ഡ് ക്ലാസ് അധ്യാപക മത്സര പരീക്ഷ റദ്ദാക്കേണ്ടി വന്നിരുന്നു. രണ്ടാം ഗ്രേഡ് അധ്യാപക നിയമനത്തിന് സംസ്ഥാനത്തൊട്ടാകെ നിന്നും നിരവധി ഉദ്യോഗാര്‍ഥികളാണ് വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ എത്തിയിരുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ പരീക്ഷ നടത്താനുള്ള നടപടികളും പരീക്ഷാ കേന്ദ്രങ്ങളില്‍ നടന്നിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനവും നല്‍കി തുടങ്ങിയിരുന്നു. പരീക്ഷാ ഹാളില്‍ അനുവദിച്ച സീറ്റില്‍ പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കയറി ഇരിക്കുകയും ചെയ്തു. 

പരീക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞപ്പോള്‍ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്ത് പരീക്ഷ തുടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നതായുള്ള വിവരം അധികൃതര്‍ ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഈ പരീക്ഷ ഇന്ന് ഇനി നടക്കില്ല. രണ്ടാം ഷിഫ്റ്റില്‍ നടക്കുന്ന പരീക്ഷയുടെ പൊതുവിജ്ഞാനം, സയന്‍സ് ചോദ്യപേപ്പറുകളും ചോര്‍ന്നതായി പറയപ്പെടുന്നു.

ഉദയ്പൂരിലെ ബക്കാരിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ഒരു ബസില്‍ നിന്നും ചോദ്യ പേപ്പര്‍ പിടികൂടി എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. രാജസ്ഥാന്‍ രണ്ടാം ഗ്രേഡ് അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ ഈ ബസില്‍ ഉണ്ടായിരുന്നു. ബസില്‍ യാത്ര ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ലഭിച്ചത്.

പേപ്പര്‍ ചോര്‍ച്ചയുടെ കാര്യം ഗൗരവമായി എടുത്ത് രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ  റദ്ദാക്കി. രാജസ്ഥാന്‍ രണ്ടാം ഗ്രേഡ് അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രാജസ്ഥാന്‍ പോലീസിനൊപ്പം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും അതായത് എസ്ഒജിയും ഇക്കാര്യം അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.