യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാല് ഭാര്യമാരുള്ളത് അസാധാരണമാണെന്നും അദ്ദേഹം. ഇന്ന് നടന്ന അജണ്ട ആജ് തക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. മുസ്ലിം പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗഡ്ഗരിയുടെ പരാമര്‍ശം.

‘രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലിം രാജ്യത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് അസാധാരണമാണ്. മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരും പുരോഗമന വാദികളുമായ വര്‍ നാല് തവണ വിവാഹം കഴിക്കുന്നില്ല. യുസിസി ഏതെങ്കിലും ഒരു മതത്തിന് എതിരല്ല, അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്.’ ഗഡ്കരി പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയകോണില്‍ നിന്ന് വീക്ഷിക്കരുതെന്നും നിയമം ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിനിയമങ്ങള്‍ നിര്‍ത്തലാക്കുന്നതിലൂടെ, വിവാഹം, ദത്തെടുക്കല്‍, അനന്തരാവകാശം, വിവാഹമോചനം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സമുദായങ്ങള്‍ പരിഗണിക്കാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് യൂണിഫോം സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്.