ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മൂന്നു വയസുകാരനെ നരബലിക്ക് ഇരയാക്കിയെന്നു സൂചന. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നു കുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ കണ്ടെത്തി. മീററ്റിലെ കരിമ്പിൻ തോട്ടത്തിൽ നിന്നാണ് തലയും കൈയും മുറിച്ചു മാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസി കൂടിയായ 16 കാരനെ പോലീസ് അറസ്റ്റു ചെയ്തു. നരബലിയുടെ ഭാഗമായാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസിൻ്റെ അനുമാനം.

സൗത്ത് ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞമാസം 30 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെന്നു സംശയിച്ച 16 കാരനെ കസ്റ്റഡയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ജഗത് പുരിയിലെ വീട്ടിൽ നിന്നാണ് പോലീസ് 16 കാരനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുട്ടിയെ മീററ്റിലുള്ള കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചതായി പ്രതി വെളിപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം മീററ്റിലേക്കു തിരിച്ചു. ഇതിനു മുമ്പു തന്നെ ലോക്കൽ പോലീസ് തലയും കൈയും മുറിച്ചു മാറ്റിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

കുട്ടിയുടെ തല സമീപത്തുനിന്നും കണ്ടെത്തിയെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥ അമൃത ഗുഗുലോത്ത് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. തുടർപരിശോധനയിൽ സൗത്ത് ഡൽഹിയിൽ നിന്ന് കാണാതായ മൂന്നു വയസുകാരൻ്റെ മൃതദേഹമാണിതെന്നു തിരിച്ചറിഞ്ഞുവെന്നും പ്രതി അറസ്റ്റിലായെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ വീട്ടുകാരും നാട്ടുകാർ ചേർന്ന് പ്രീത് വിഹാറിലെ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാർ പോലീസിനു നേരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം മുറിച്ചുമാറ്റിയ കുട്ടിയുടെ കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല.