അമേരിക്കന്‍ തീരങ്ങള്‍ പലതും 2050-ഓടെ വെള്ളത്തില്‍ മുങ്ങും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് പഠനം നടത്തിയത്. ഇതിന്റെ ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പഠനം അമേരിക്കയുടേതായതിനാല്‍ ഭയം തീര്‍ച്ചയായും കൂടുമല്ലോ… സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ 2050-ഓടെ അമേരിക്കയുടെ മിക്കവാറും എല്ലാ തീരങ്ങളും  മുങ്ങിപ്പോകുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ഏതൊക്കെ തീരം, എത്രമാത്രം മുങ്ങുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ തീരശോഷണം ലോകത്തിലെ പല രാജ്യങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളാക്കും. 

തീരങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യത മാത്രമല്ല, ഓരോ ചെറിയ കൊടുങ്കാറ്റിലും കടലിലെ  വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ദ്ധിക്കും. മൂന്ന് പതിറ്റാണ്ടുകാലത്തെ ഉപഗ്രഹ വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസ ഈ നിഗമനങ്ങളില്‍ എത്തിയത്. അമേരിക്കയുടെ തീരം ഒരടി (12 ഇഞ്ച്) വരെ മുങ്ങുമെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവിലെ ജലനിരപ്പിനെക്കാള്‍ ഒരടി അധികം. ഗള്‍ഫ് തീരത്തെയും തെക്കുകിഴക്കന്‍ തീരങ്ങളേയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതായത്, ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ഏഞ്ചല്‍സ്, വിര്‍ജീനിയ തുടങ്ങി നിരവധി തീരദേശ സംസ്ഥാനങ്ങള്‍ വെള്ളത്തിനടിയിലാകും. 

കടല്‍നിരപ്പ് ഉയരുന്നതിനൊപ്പം വരാനിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭമായിരിക്കും. ഈ പഠനം അടുത്തിടെ കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാസയുടെ ഈ പഠനത്തില്‍, നിരവധി ശാസ്ത്ര ഏജന്‍സികളുടെ ഗവേഷണ റിപ്പോര്‍ട്ടുകളുടെ വിശകലനവും നടത്തിയിട്ടുണ്ട്. സി-ലെവല്‍ റൈസ് ടെക്‌നിക്കല്‍ റിപ്പോര്‍ട്ട് എന്നാണ് ഇതിനെ വിളിക്കുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ തീരശോഷണം ഗുരുതരമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പ് 10 മുതല്‍ 14 ഇഞ്ച് വരെ ഉയരും. ഗള്‍ഫ് തീരത്ത് ഇത് 14 മുതല്‍ 18 ഇഞ്ച് വരെയാകും ഉയരുക. പടിഞ്ഞാറന്‍ തീരത്ത് 4 മുതല്‍ 8 ഇഞ്ച് വരെ വര്‍ദ്ധിക്കും. ഈ പഠനം നടത്താന്‍ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള മള്‍ട്ടി-ഏജന്‍സി പഠനത്തിന് ഈ ആളുകള്‍ അംഗീകാരം നല്‍കി. അവരുടെ ഡാറ്റ സ്ഥിരീകരിച്ചു. അവരുടെ ഉപഗ്രഹങ്ങളില്‍ ഭൂമിയെക്കുറിച്ചുള്ള ആധുനിക വിവരങ്ങള്‍ ഉണ്ട്. 

നാസ അതിന്റെ ഉപഗ്രഹ ആള്‍ട്ടിമീറ്റര്‍ ഉപയോഗിച്ച് സമുദ്രോപരിതലം അളന്നതായി മിഷിഗണ്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജോനാഥന്‍ ഓവര്‍പെക്ക് പറഞ്ഞു. തുടര്‍ന്ന് NOAA ടൈഡ് ഗേജ് റെക്കോര്‍ഡുകളുമായി സംയോജിപ്പിച്ചു. 

നാസയുടെ പഠനം ആശ്ചര്യകരമല്ലെന്ന് ജോനാഥന്‍ പറഞ്ഞു. ഭയപ്പെടുത്തുന്നതാണ് പഠന റിപ്പോര്‍ട്ട്. സമുദ്രനിരപ്പ് അതിവേഗം ഉയരുന്നതായി നമുക്കറിയാം. അതിന്റെ കാരണവും അറിയാം. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിനനുസരിച്ച് സമുദ്രനിരപ്പ് ഉയരും. ആഗോളതാപനം മൂലം പോളാര്‍ ഐസ് ഉരുകുകയാണ്. അതായത്, ഭൂമിയുടെയും സമുദ്രോപരിതലത്തിന്റെയും താപനില അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം അന്തരീക്ഷത്തിലും ചൂട് കൂടിവരികയാണ്.  ആഗോളതാപനം നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യകത ഈ അവസരത്തിലാണ്. 

നാസയുടെ വിവരങ്ങള്‍ കൃത്യമാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഹോളണ്ട് പറഞ്ഞു. ഗള്‍ഫ് തീരത്തെയാണ് തീരശോഷണം ഏറ്റവും കൂടുതല്‍ ബാധിക്കുക. പ്രവചനമനുസരിച്ച് ഇവിടെ ഒരടിയോളം വെള്ളം ഉയരും. അതായത്, ഭാവിയില്‍, വരാനിരിക്കുന്ന ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ദുരന്തം വിതയ്ക്കും. അപകടങ്ങള്‍  തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. 

സമുദ്രനിരപ്പ് ഉയരുന്നത് കാരണം അമേരിക്കയിലെ പല തീരദേശ സംസ്ഥാനങ്ങളും കടല്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കാന്‍ പോകുന്നു. അതായത് അടുത്ത 18.6 വര്‍ഷത്തിനുള്ളില്‍ ബീച്ചുകളുടെ അവസ്ഥ മോശമാകാന്‍ പോകുന്നു. 2050 ആകുമ്പോഴേക്കും സ്ഥിതി വളരെ മോശമാകും. കടല്‍ മുന്നോട്ട് കേറും. കടലിന്റെ ഉപരിതലം ചൂടാകുകയും ഇതുമൂലം ചുഴലിക്കാറ്റിന്റെ അളവ് കൂടുകയും ചെയ്യും. 

ഇതൊരു വലിയ വെല്ലുവിളിയായി ഞങ്ങള്‍ കാണുന്നു എന്ന് നാസയുടെ സീ ലെവല്‍ ചേഞ്ച് ടീം മേധാവി ബെന്‍ ഹാംലിംഗ്ടണ്‍ പറഞ്ഞു. ഇത് അങ്ങേയറ്റം അപകടകരമാണ്. പഠനം അമേരിക്കയുടേത് മാത്രമാണ്, എന്നാല്‍ അതിന്റെ ഫലം ലോകമെമ്പാടും ആയിരിക്കും. സമുദ്രനിരപ്പ് മാത്രം ഉയരില്ല. മറ്റ് പല തരത്തിലുള്ള പ്രകൃതിദത്ത പ്രശ്‌നങ്ങളും ഇതോടൊപ്പം വര്‍ദ്ധിക്കും. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ഡാറ്റ ഞങ്ങള്‍ വിശകലനം ചെയ്തു.

ഈ പഠനം നമുക്ക് അവഗണിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ടിന്‍ഡാല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് റിസര്‍ച്ച് ഡയറക്ടര്‍ റോബര്‍ട്ട് നിക്കോള്‍സ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലെയും തീരദേശത്ത് താമസിക്കുന്നവരെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. അങ്ങനെ മലിനീകരണ തോത് കുറയ്ക്കാനാകും. സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ കാലാവസ്ഥ മാറും. ഈ മാറ്റം അപകടകരമായിരിക്കും. ഇത് അമേരിക്കയുടെ മാത്രം കാര്യമല്ല. മറിച്ച് ലോകത്തെ മുഴുവന്‍ ബാധിക്കും.

മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള അനിയന്ത്രിതമായ ഇടപെടലാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുള്ള മുഖ്യകാരണം. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. കാരണം, വ്യതിയാനങ്ങളെ തിരുത്താന്‍ മനുഷ്യശക്തി അപര്യാപ്തമാണ്. വരും തലമുറ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.