ലോകമെമ്പാടും നാശം വിതച്ച കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന് കരുതപ്പെടുന്നു. ഈ മഹാമാരിമൂലം ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെട്ടു. ജനങ്ങളുടെ ദൈന്യം ദിന ജീവിതം തന്നെ മാറി. ഇപ്പോളും കൊറോണ ഭീഷണി ഒഴിഞ്ഞിട്ടില്ല. ചിലയിടത്ത് കേസുകള്‍ കുറയുമ്പോള്‍ ചില രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരികയാണ്. ഇപ്പോളിതാ തെക്കന്‍ ചൈനയിലെ വവ്വാലുകളില്‍ കൊറോണ പോലുള്ള വൈറസ് കണ്ടെത്തിയതായുളള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. അഞ്ചില്‍ ഒരാള്‍ക്ക് എന്ന നിലയാല്‍ ഈ വൈറസ് പടരാന്‍ സാധ്യതയുണ്ട്. Btsy2 (BtSY2) എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഇത് SARS-CoV-2  മായി ബന്ധപ്പെട്ടിരിക്കുന്നു.

ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ വവ്വാലുകളില്‍ കാണപ്പെടുന്ന അഞ്ച് അപകടകരമായ വൈറസുകളില്‍ ഒന്നാണിതെന്നും ഇത് മനുഷ്യരിലും മൃഗങ്ങളിലും നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുകൂടാതെ, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള നിരവധി പുതിയ രോഗങ്ങളെക്കുറിച്ചും ശാസ്ത്ര സംഘം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡെയ്ലിമെയില്‍ റിപ്പോര്‍ട്ടനുസരിച്ച്, ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള സണ്‍ യാറ്റ്-സെന്‍ സര്‍വകലാശാല, യുനാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ഡെമിക് ഡിസീസ് കണ്‍ട്രോള്‍, സിഡ്നി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഈ ഗവേഷണം ഇതുവരെ അവലോകനം ചെയ്തിട്ടില്ല. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും രോഗം പകര്‍ത്താവുന്ന അഞ്ച് വൈറസുകളെ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.കൊറോണ വൈറസിന് സമാനമായ ഒരു റീകോമ്പിനേഷന്‍ സാര്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ വൈറസിന് ‘SARS-CoV-2 and 50 SARS-CoV എന്നിവയുമായി അടുത്ത ബന്ധമുണ്ട് ‘ ഗവേഷകര്‍ പറഞ്ഞു.

‘വവ്വാല്‍ വൈറസുകളുടെ പരസ്പര സംക്രമണത്തിന്റെയും അണുബാധയുടെയും പൊതുവായ സ്വഭാവത്തെക്കുറിച്ചും വൈറസിന്റെ പരിണാമത്തില്‍ അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ചെനയിലെ യുനാന്‍ പ്രവിശ്യയിലെ ആറ് നഗരങ്ങളില്‍ നിന്ന് 149 വവ്വാലുകളുടെ യൂറിന്‍ സാമ്പിള്‍ പരിശോധിച്ചു. അവയുടെ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ആര്‍എന്‍എ എന്ന ന്യൂക്ലിക് ആസിഡ് ഓരോ വവ്വാലില്‍ നിന്നും വേര്‍തിരിച്ച് ക്രമീകരിച്ചു. ഒരു വവ്വാലില്‍ ഒരേ സമയം നിരവധി വൈറസുകള്‍ ബാധിച്ചിട്ടുളളതായി ഗവേഷകര്‍ കണ്ടെത്തി. കൊറോണ വൈറസിന്റെ മുന്‍കാല രൂപങ്ങള്‍ക്ക് അവയുടെ ജനിതക കോഡില്‍ മാറ്റം വരുത്താന്‍ കഴിയും, ഇത് പുതിയ രോഗകാരികളായ വൈറസുകളുടെ ജനനത്തിലേക്ക് നയിച്ചേക്കാമെന്നും നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസര്‍ ജോനാഥന്‍ ബോള്‍ പറയുന്നു. അനേകം വൈറസുകള്‍ വവ്വാലിലുണ്ട്. അവയ്ക്ക് ഒരേ സമയം പല വൈറസുകളെ ഉള്ളില്‍ സൂക്ഷിക്കാനും പിന്നീട് വലിയ തോതില്‍ അത് വ്യാപിപ്പിക്കാനും കഴിയും. കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടി വരുന്ന ലോക രാജ്യങ്ങള്‍ക്ക് പുതിയ ഭീഷണിയാണ് ഈ പുതിയ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്.