ന്യൂഡല്‍ഹി: ഡല്‍ഹി നരേലയിലെ ഒയോ ഹോട്ടലില്‍ 38കാരന്‍ കാമുകിയെ വെടിവെച്ചു കൊന്നു. മുറിയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതനായ പ്രവീണാണ് 39കാരിയായ ഗീതയെ വെടിവെച്ച് കൊന്നത്. നെഞ്ചില്‍ വെടിയേറ്റ  ഗീത തല്‍ക്ഷണം മരിച്ചു. പിന്നാലെ പ്രവീണ്‍ സ്വന്തം തലയ്ക്ക് വെടിയുതിര്‍ത്ത് മരിക്കാന്‍ ശ്രമിച്ചു. ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രതിയും ഗീതയും ചൊവ്വാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനിടെ ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പ്രകോപിതനായ യുവാവ് കാമുകിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് ഹോട്ടലില്‍ പരിഭ്രാന്തി പരന്നെങ്കിലും പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മുമ്പും ഇയാള്‍ കൊലപാതകക്കേസില്‍ പ്രതിയായിട്ടുണ്ട്. സെപ്തംബര്‍ 21നായിരുന്നു ഒരു യുവാവിനെ വെടിവെച്ചത്. എന്നാല്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.