ദോഹ: ആരാധകരെ ശാന്തരാകുവിൻ, കാൽപ്പന്തുകളിയുടെ പൂരമഹോത്സവത്തിന് കൊടിയേറിയിരിക്കുന്നു. ദോഹയിലെ അൽ ബൈത് സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങുകളോടെ 22 ാം ലോക ഫുട്ബോൾ മാമാങ്കത്തിന് തുടക്കമായിരിക്കുന്നു. ഇനി ലോകം മുഴുവൻ ഒരു തുകൽപ്പന്തിലേക്ക് ചുരുങ്ങും. ഇന്ത്യന്‍ സമയം രാത്രി എട്ടോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങില്‍ അവതരിപ്പിച്ചത്. പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ അംഗമായ ജുങ്കൂക്കിന്റെ സംഗീതവും ഉദ്ഘാടന ചടങ്ങിന് മിഴിവേകി. ജുങ്കൂക്കിന്റെ ഡ്രീമേഴ്സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ തൽസമയ അവതരണമാണ് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നത്.
ബ്രിട്ടിഷ് ഗായകന് റോബി വില്യംസ്, കനേഡിയന്‍ ഗായിക നോറ ഫത്തേഹി എന്നിവരുമെത്തി.