ന്യൂഡൽഹി: ഇത്തവണ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ട്രംപ് കാർഡാണ് സൂര്യകുമാർ യാദവ്. സൂപ്പർ 12-ലെ അഞ്ച് മത്സരങ്ങളിൽ നാലിലും ബാറ്റ് കൊണ്ട് തിളങ്ങിയ സൂര്യ ക്രീസിലെ പ്രകടനം കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും പന്ത് പായിക്കുന്ന സൂര്യയുടെ അൺഓർത്തഡോക്സ് രീതി ഇതിനോടകം തന്നെ താരത്തിന് 360 ഡിഗ്രി കളിക്കാരനെന്ന ലേബലും സമ്മാനിച്ചു. ഫീൽഡിൽ ചടുലതയോടെ ഓരോ പന്തും കൈക്കലാക്കുകയും ക്യാച്ചുകളെല്ലാം തന്നെ അനായാസം കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്ന സൂര്യയുടെ ഈ പ്രകടനത്തിനു പിന്നിലെ ശക്തി എന്തായിരിക്കും?

കൃത്യമായ ഡയറ്റും കടുത്ത ഭക്ഷണ നിയന്ത്രണങ്ങളുമാണ് സൂര്യയിലെ ക്രിക്കറ്റർക്ക് കരുത്ത് പകരുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരത്തിന്റെ ഡയറ്റീഷ്യനായ ശ്വേത ഭാട്ടിയ. അറിയപ്പെടുന്ന ഡയറ്റീഷ്യനും സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റും കൂടിയാണ് ശ്വേത. കാർബോ ഹൈഡ്രേറ്റും കഫിനും ഒഴിവാക്കിയുള്ള ഭക്ഷണ ശീലമാണ് ശ്വേത, സൂര്യയ്ക്ക് നിർദേശിച്ചത്. ഇക്കാര്യത്തിൽ യാതൊരു കള്ളത്തരവും കാട്ടാതെ അദ്ദേഹം അത് പിന്തുടരുന്നുണ്ടെന്നും ശ്വേത വ്യക്തമാക്കി.

”കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്താൻ നോക്കുകയായിരുന്നു. സ്പോർട്സ് ന്യൂട്രീഷ്യനെ കുറിച്ചുള്ള അവബോധമുണ്ടാക്കാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു” – എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ശ്വേത വ്യക്തമാക്കി.

താരത്തിന്റെ ശരീരത്തിലെ കൊഴുപ്പ് അത്ലറ്റിക് സോണിനുള്ളിൽ (12-15%) നിലനിർത്താൻ സഹായിക്കുന്നതായിരുന്നു ആദ്യപടി. ഫീൽഡിലും മറ്റും ചടുതല വർധിപ്പിക്കുന്നതിനായി സൂര്യയുടെ കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറഞ്ഞ നിലയിലേക്ക് എത്തിച്ചു.

‘ഞങ്ങൾ സൂര്യയുടെ ഭക്ഷണത്തിൽ നിന്ന് അധിക കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കി. ഒമേഗ 3 പോലുള്ള കൊഴുപ്പുകളാണ് അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ളത്. സസ്യേതര (മുട്ട, മാംസം, മത്സ്യം), പാലുൽപ്പന്നങ്ങൾ, പച്ചക്കറികളിൽ നിന്നുള്ള നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവയിലൂടെ ധാരാളം ഫസ്റ്റ് ക്ലാസ് പ്രോട്ടീനുകൾ ലഭിക്കുന്നു. ഒരു കായികതാരത്തിന് ജലാംശം പരമപ്രധാനമായതിനാൽ തന്നെ ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും ഉൾപ്പെടുന്നുണ്ട്” – ശ്വേത വ്യക്തമാക്കി.